കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് ബാധ, അതിവേഗം പടരും, മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത വൈറസാണ് കോവിഡ്. ഇന്നും ശമനമില്ലാതെ കോവിഡ് പടരുകയാണ്. അതിനിടെ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ചൈനയില്‍ വീണ്ടും പുതിയ വൈറസ് കണ്ടെത്തി.

പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് മനുഷ്യരില്‍ കണ്ടെത്തിയത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയതെന്നും മുന്‍കരുതല്‍ ഇല്ലെങ്കില്‍ ലോകമെങ്ങും പടര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

പുതിയ വൈറസിന് ജി 4 എന്നാണ് പേര്. എച്ച് വണ്‍ എന്‍ വണ്‍ വംശത്തില്‍പ്പെട്ടതാണ് ജി 4 വൈറസ് എന്നാണ് അമേരിക്കന്‍ സയന്‍സ് ജേര്‍ണലായ പിഎന്‍എഎസ് പറയുന്നത്.മഴക്കാലം, മഞ്ഞുകാലം പോലെ പ്രത്യേക കാലത്ത് വരുന്ന പനികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് മനുഷ്യന്‍ സ്വാഭാവികമായി രോഗപ്രതിരോധ ശേഷി നേടാറുണ്ട്.

എന്നാല്‍ ജി ഫോര്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ രോഗപ്രതിരോധ ശേഷി മനുഷ്യന്‍ നേടിയിട്ടില്ലെന്ന് ഇതുവരെയുളള പരിശോധനകള്‍ വ്യക്തമാക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനോടകം ചൈനയിലെ പന്നി ഫാമുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 10.4 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തത്കാലം ഭീഷണിയില്ലെങ്കിലും സൂക്ഷ്മ നിരീക്ഷണം നടത്തണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

Exit mobile version