ജീവനുകള്‍ കവര്‍ന്നെടുത്ത് മഹാമാരി; മരണസംഖ്യ 82,000 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 4800 ലേറെ പേര്‍, പതിനാല് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

വാഷിങ്ടണ്‍: കൊറോണയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ആഗോളതലത്തില്‍ കൊറോണ ബാധിച്ചുള്ള മരണം 82,000 കടന്നു. മരണസംഖ്യ 82,019 ആയി. 24 മണിക്കൂറിനിടെ ലോകത്താകമാനമായി കൊറോണ ബാധിച്ച് മരിച്ചത് 4800 ലേറെ പേരാണ്.

പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം 14,30,516 ആയി. യൂറോപ്പിലാണ് കൊറോണ അതിഭീകരമായി പടരുന്നത്. യൂറോപ്പില്‍ മരണം അരലക്ഷം കടന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ ഏറ്റവും രൂക്ഷമായിട്ടുള്ളത്.

ഫ്രാന്‍സില്‍ 11 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ കഴിഞ്ഞദിവസം 786 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരികരിച്ചു. മൊത്തം രോഗികളുടെ എണ്ണം അമ്പത്തയ്യായിരം കടന്നു.

ഇറ്റലിയില്‍ 604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊറോണ അപഹരിച്ചത്. സ്‌പെയിനില്‍ 550 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണസംഖ്യ 14,045 പിന്നിട്ടു. അതേസമയം, അമേരിക്കയിലേയും സ്ഥിതി ഗുരുതരമാണ്. അമേരിക്കയില്‍ മരണം 12,790 കടന്നു. ഇന്നലെ മാത്രം 1919 പേരാണ് മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു.

Exit mobile version