കൊറോണ വ്യാപിക്കാന്‍ കാരണം 5ജി എന്ന് വ്യാജ വാര്‍ത്ത; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു, വളരെ അപകടകരമായ വിഡ്ഢിത്തമെന്ന് മന്ത്രി

ലണ്ടന്‍: കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയത് 5 ജി മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണ് വിശ്വസിച്ച് ടവറുകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി യുകെ. അത് വളരെ അപകടകരമായ വിഡ്ഢിത്തമാണെന്ന് ബ്രിട്ടീഷ് കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ ഗോവ് പറഞ്ഞു.

5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതോടെ ശനിയാഴ്ച യുകെയിലെ നിരവധി ടവറുകളാണ് അഗ്‌നിക്കിരയായത്. ഫേസ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

ബെര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് വ്യാജ വാര്‍ത്ത വിശ്വസിച്ച ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചത്. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ഇത് വെറും വിഡ്ഢിത്തമാണ്, വളരെ അപകടകരമായ വിഡ്ഢിത്തവുമാണത് എന്ന് ബ്രിട്ടീഷ് കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ ഗോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസും വ്യക്തമാക്കി. ‘5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്’, പോവിസ് പറഞ്ഞു

‘മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് സഹായത്തോടെയാണ്’. ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version