കൊവിഡ് 19; ലോകത്താകമാനം മരിച്ചവരുടെ എണ്ണം 21,180 ആയി, രോഗം ബാധിച്ചത് നാലരലക്ഷത്തിലധികം പേര്‍ക്ക്; 24 മണിക്കൂറില്‍ 2000 എന്ന കണക്കില്‍ ഉയര്‍ന്ന് മരണസംഖ്യ

ബെയ്ജിങ്: ലോകത്താകമാനം കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,180 ആയി. രോഗം ബാധിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. നിലവില്‍ 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ജനങ്ങളില്‍ ഭീതി ഇരട്ടിച്ചിരിക്കുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇറ്റലിയിലാണ്. ഇവിടെ 7503 പേരാണ് മരിച്ചത്. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. അതേസമയം, മരണനിരക്കില്‍ ചൈനയേയും മറികടന്നു സ്‌പെയിനും കുതിക്കുകയാണ്. ഇതുവരെ 3647 പേരാണ് സ്‌പെയിനില്‍ മരിച്ചത്.

ന്യൂയോര്‍ക്കും കൊവിഡ് ഭീതിയിലാണ്. ബുള്ളറ്റ് ട്രെയിന്‍ വേഗത്തിലാണ് രോഗം ന്യൂയോര്‍ക്കില്‍ പടരുന്നതെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കോമോ കഴിഞ്ഞ ദിവസം പറഞ്ഞത്. യുദ്ധസമാന സാഹചര്യമാണ് രാജ്യത്ത് എന്നാണ് സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അറിയിച്ചത്.

2000 പേരാണ് ഇതുവരെ ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. അതേസമയം, അമേരിക്കയിലെയും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 24മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കേസുകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് മാത്രമുള്ളതാണ്.

എന്നാല്‍ ചൈനയുടെ സ്ഥിതി ഇപ്പോള്‍ ഏതാണ്ട് നിയന്ത്രണവിധേയമാണ്. ആകെ 81,6661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. പ്രതിരോധ നടപടികളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയതോടെ 300 കോടി ജനങ്ങളാണ് വീടിനുള്ളിലായത്.

Exit mobile version