ജൈവായുധമായി കൊറോണ വൈറസിനെ സൃഷ്ടിച്ചത് ചൈന: ഫ്രീഡം വാച്ച്

ജൈവായുധമായി കൊറോണ വൈറസിനെ സൃഷ്ടിച്ചത് ചൈന; ലക്ഷ്യമിട്ടത് അമേരിക്കയെ, എന്നാൽ പണിപാളി അവർക്ക് തന്നെ തിരിച്ചടിയായി; 20 ട്രില്യൺ ഡോളർ നൽകണമെന്നും ഫ്രീഡം വാച്ച്

വാഷിങ്ടൻ: ലോകത്താകമാനമായി 16,000ലേറെ ജീവനുകൾ കവർന്ന കൊറോണ വൈറസിനെ സൃഷ്ടിച്ചത് ചൈനയാണെന്ന് ആരോപിച്ച് അമേരിക്കയിലെ വിവിധ സംഘടനകൾ രംഗത്ത്. കോവിഡ് മഹാമാരി ചൈന സൃഷ്ടിച്ച ജൈവായുധമാണെന്ന് ഉന്നയിച്ചാണ് സംഘടനകൾ നിയമ നടപടിക്ക് ഒരുങ്ങുന്നത്. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്‌കൂൾ സ്‌പോർട്‌സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്‌സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടെക്‌സാസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊവിഡ് 19 രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും ഇവരുടെ ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്.

യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം. ചൈനയുടേത് ഹൃദയശൂന്യമായ നടപടിയാണ്. ചൈനീസ് ജനത നല്ലവരാണ്. എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു.

കൊവിഡിനെ തുടർന്നു സ്‌കൂളുകൾ അടച്ചതും കായിക പരിപാടികൾ റദ്ദാക്കിയതും മൂലം കഴിഞ്ഞയാഴ്ച 50,000 ഡോളർ നഷ്ടമുണ്ടായതായി ബസ് ഫോട്ടോസ് ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസെന്ന് വിളിച്ച് ചൈനയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തിരുന്നു.

Exit mobile version