കുടിവെള്ള പൈപ്പിടാന്‍ പൊളിച്ച റോഡ് നന്നാക്കാന്‍ ഒടുവില്‍ പണം നല്‍കി ജലവകുപ്പ്; നിരാഹാര സമരത്തില്‍ നിന്നും എം സ്വരാജ് എംഎല്‍എ പിന്മാറി

കൊച്ചി: മരട് നഗരസഭയില്‍ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ ജലവകുപ്പ് പണം കൈമാറാത്തതില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച നിരാഹാര സമരത്തില്‍ നിന്നും എം സ്വരാജ് എംഎല്‍എ പിന്മാറി. ജലവകുപ്പ് മന്ത്രി ഇടപെട്ട് അടിയന്തരമായി പണം അനുവദിച്ചതോടെയാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സ്വരാജ് വിശദീകരിച്ചു.

സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അനാഥമാകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എ എം സ്വരാജ് തലസ്ഥാനത്ത് നിരാഹാര സമരം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പല പ്രധാന റോഡുകളും കുത്തിപൊളിച്ച് കുടിവെള്ള പൈപ്പിട്ടതിന് ശേഷം, അവ പൂര്‍വ്വസ്ഥിതിയിലാക്കി പണിയാതെ ജലവകുപ്പ് അനാസ്ഥ കാണിച്ചതാണ് എംഎല്‍എയെ കടുത്ത പ്രതിഷേധത്തിലേക്ക് എത്തിച്ചത്. റോഡ് നന്നാക്കാന്‍ മരട് നഗരസഭയ്ക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു.

ഇതോടെ, വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പരിഹരിക്കാത്ത പക്ഷം ഈ മാസം പത്ത് മുതല്‍ തിരുവനന്തപുരത്തെ ജലവകുപ്പിന്റെ ആസ്ഥാനത്ത് നിരാഹാര സമരം ഇരിക്കാനായിരുന്നു എംഎല്‍എയുടെ തീരുമാനം. തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഇടപെട്ട് ജലവകുപ്പ് രണ്ട് കോടി അഞ്ച് ലക്ഷം രൂപ നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

Exit mobile version