രാഹുലിന് 500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; അത്ഭുതമായി വയനാട്

വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് അട്ടിമറി വിജയം സ്വന്തമായത്.

കല്‍പ്പറ്റ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വയനാട് ജില്ലയില്‍ ശ്രദ്ധേയമായി എല്‍ഡിഎഫിന്റെ അട്ടിമറി വിജയം. വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് അട്ടിമറി വിജയം സ്വന്തമായത്. സ്ഥാനാര്‍ത്ഥിയായ അബ്ദുള്ള പുല്‍പ്പാടിക്ക് എതിര്‍സ്ഥാനാര്‍ത്ഥിയേക്കാള്‍ 174 വോട്ട് അധികം ലഭിച്ചു. ലീഗ് സ്ഥാനാര്‍ത്ഥിയായ കെ മൊയ്തീനായിരുന്നു എല്‍ഡിഎഫിന് എതിരാളി.

അതേസമയം, കഴിഞ്ഞതവണ എല്‍ഡിഎഫ് വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് എല്‍ഡിഎഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇതും ശ്രദ്ധേയമായി. ഇതോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി.

ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സംസ്ഥാനത്തൊട്ടാകെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Exit mobile version