ഫോണിലൂടെ അശ്ലീലമായി പെരുമാറിയ കേസ്: സ്‌റ്റേഷനില്‍ സ്വമേധയാ ഹാജരായി വിനായകന്‍; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

യാദൃശ്ചികമായി പരാതിക്കാരിയയും ഇതേസമയത്ത് സ്റ്റേഷനിലെത്തിയിരുന്നു.

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലമായി സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. പോലീസ് വിളിച്ചു വരുത്തുന്നതിനു മുമ്പ് തന്നെ വിനായകന്‍ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയയും ഇതേസമയത്ത് സ്റ്റേഷനിലെത്തിയിരുന്നു.

സുഹൃത്തുക്കള്‍ക്കും അഭിഭാഷകനുമൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പോലീസ് വിനായകനോട് നിര്‍ദേശിച്ചു. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പോലീസിന് മൊഴി നല്‍കി.

യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡും പോലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാംമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. കല്‍പ്പറ്റ പോലീസ് ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകന് മേല്‍ ചുമത്തിയിരിക്കുന്നത്.

Exit mobile version