നിപ്പ ലക്ഷണങ്ങളോടെ തിരൂരില്‍ നിന്നും മടങ്ങിയ തൊഴിലാളി പുതുച്ചേരിയില്‍ ചികിത്സയില്‍; സാംപിള്‍ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു

ഇതരസംസ്ഥാന തൊഴിലാളി നിപ്പാ ലക്ഷണങ്ങളോടെ പുതുച്ചേരി ആശുപത്രിയില്‍.

പുതുച്ചേരി: വീണ്ടും നിപ്പാ ഭീതിയുടെ നിഴലില്‍ സംസ്ഥാനം. കടുത്ത പനിയെ തുടര്‍ന്ന് തിരൂരിലെ തൊഴിലിടത്തു നിന്നും തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളി നിപ്പാ ലക്ഷണങ്ങളോടെ പുതുച്ചേരി ആശുപത്രിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശിയായായ 79-കാരനെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ജിപ്‌മെര്‍ അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരിലെ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായിരുന്നു ഇയാള്‍.

കഴിഞ്ഞദിവസം പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി സ്വദേശത്തേക്ക് തിരികെ കൊണ്ടു പോവുകയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ്പാ ബാധയുണ്ടോയെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്. ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ ജിപ്‌മെറിലെ പ്രത്യേകം സജ്ജമാക്കിയ ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്. ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Exit mobile version