പാഞ്ചാലിമേട്ടിലെ കുരിശ്; വിവാദം കത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങി ഹൈന്ദവ സംഘടനകള്‍; കെപി ശശികല ഇന്ന് പാഞ്ചാലിമേട്ടിലേക്ക്

ഹിന്ദു വൈക്യവേദി നേതാവ് കെപി ശശികല ഇന്ന് രാവിലെ പാഞ്ചാലിമേട്ടിലെത്തും.

പാഞ്ചാലിമേട്: ഇടുക്കിയിലെ ഇടുക്കി പാഞ്ചാലിമേട്ടില്‍ അനധികൃതമായി നാട്ടിയ കുരിശുകള്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം കനപ്പിക്കാന്‍ ഒരുങ്ങി ഹൈന്ദവ സംഘടനകള്‍. സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല ഇന്ന് രാവിലെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമാണ് പാഞ്ചാലിമേടെന്നും ഇവിടെ കൈയ്യേറി കുരിശ് സ്ഥാപിച്ചത് അംഗീകരിക്കാനാകില്ലെന്നുമാണ് ഹൈന്ദവസംഘടനകളുടെ നിലപാട്.

അതേസമയം, ക്ഷേത്രത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയല്‍ ചര്‍ച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ ഇടപെടലിന് ജില്ലാഭരണകൂടത്തിനും പ്രതിസന്ധികളുണ്ട്. കുരിശുകള്‍ക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നേരത്തെ, ഇക്കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ കളക്ടറുടെ സമവായനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ നിലനില്‍ക്കും.

വിശ്വാസികളുടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി.

Exit mobile version