കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പയ്യന്നൂര്‍: ശബരിമല വിഷയം ബിജെപിയുടെ സുവര്‍ണ്ണാവസരമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കണ്ടതിനാല്‍ കേസെടുത്തില്ല. എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തത് വിചിത്രമാണ്. ഭരണത്തിലെ നിയമവാഴ്ച എങ്ങോട്ടാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും പയ്യന്നൂരില്‍ നിന്നും തലശേരിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് പരാതി കൊടുത്തത് ഒരു ഡിവൈഎഫ്ഐക്കാരും കോണ്‍ഗ്രസുകാരനുമാണ്. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിരരുതെന്നും സമാധാന കാംക്ഷികളാകണമെന്നും പറയുന്നത് എങ്ങനെയാണ് കലാപത്തിനുള്ള ആഹ്വാനമാകുക എന്നും അദ്ദേഹം ചോദിച്ചു.

ബിജെപി കോടതി വിധിക്കെതിരല്ല. നിരീശ്വര വാദത്തിനായി ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് കോടതി വിധിയുടെ മറവില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു.

Exit mobile version