ബാലഭാസ്‌കറിന്റെത് അപകട മരണം; സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല; അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ താന്‍ കൂടെ നിന്നെന്നും പ്രകാശ് തമ്പി

കേസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും പ്രകാശ് തമ്പി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അപകട മരണം തന്നെയെന്ന് ആവര്‍ത്തിച്ച് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പി. കേസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും പ്രകാശ് തമ്പി പറഞ്ഞു. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്നും പ്രകാശ് തമ്പി കൂട്ടിച്ചേര്‍ത്തു. ഡിആര്‍ഐ കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുവരുന്നതിനിടെയാണ് മാധ്യമങ്ങളോടായി പ്രകാശ് തമ്പി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സ്വര്‍ണ്ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് യാതൊരു ബന്ധവുമില്ല. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെയാണ് താന്‍ കൂടെ നിന്നത്. അതാണോ താന്‍ ചെയ്ത തെറ്റെന്നും തമ്പി മാധ്യമങ്ങളോടായി ചോദിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരനാണ് പ്രകാശ് തമ്പി.

ഇയാള്‍ കേസ് അന്വേഷിക്കുന്ന ഡിആര്‍ഐയുടെ കസ്റ്റഡിയിലാണിപ്പോള്‍ ഉള്ളത്. രണ്ടു ദിവസം മുമ്പ് അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാലഭാസ്‌കറിന്റെ കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നത്.

Exit mobile version