നിപ്പാ രോഗിയുമായി അടുത്തിടപഴകിയ 86 പേരുടെ പട്ടിക തയ്യാറാക്കി; വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

എഞ്ചിനീയിറിങ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും നിപ്പാ ജാഗ്രത.

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ നിപ്പാ ലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്ന എഞ്ചിനീയിറിങ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും നിപ്പാ ജാഗ്രത. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ യുവാവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി 86 പേരുടെ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കി.

ഇവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇവരോടെല്ലാം വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്റ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അതിനാല്‍ കുറഞ്ഞത് പതിനാല് ദിവസമെങ്കിലും ഇക്കൂട്ടര്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കി ഒറ്റയ്ക്ക് ജാഗ്രതയോടെ വീട്ടിലിരിക്കണമെന്നാണ് ഇവരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലിസ്റ്റിലെ ഈ 86 പേരില്‍ ഉള്‍പ്പെട്ട നാല് പേരിലാണ് ഇപ്പോള്‍ പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഒരാളെ മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവാവിന്റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്‌സുമാരിലുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Exit mobile version