അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍; പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ ജിം ട്രെയിനര്‍ മാത്രം; ഫേസ്ബുക്ക് പോസ്റ്റിട്ടത് തന്റെ നിര്‍ദേശപ്രകാരമെന്നും ലക്ഷ്മി

ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത ഉയരുന്നതിനിടെ കൂടുതല്‍ പ്രതികരണങ്ങളുമായി ഭാര്യ ലക്ഷ്മി. അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചതെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും മകളും മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടേയും ഒളിവിലുള്ള വിഷ്ണുവിന്റേയും ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ല. ബാലഭാസ്‌കറുമായി പ്രകാശ് തമ്പി പരിചയത്തിലാകുന്നതും സുഹൃത്തുക്കളാകുന്നതും ജിംനേഷ്യത്തില്‍ വെച്ചാണ്.

അവിടെ ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. സംഗീതപരിപാടികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നയാള്‍ ഇതിനിടെ വിദേശത്തു പോയപ്പോള്‍ തമ്പി ഈ ജോലി കൂടി ഏറ്റെടുത്തു. തമ്പി ഉള്‍പ്പെടെ പലരും ഈ ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ബാലുവിനു മറ്റു ബന്ധങ്ങളില്ലെന്ന പോസ്റ്റ് ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടതു തന്റെ അറിവോടെയാണ്.

ബാലുവിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലി നടത്തിയിരുന്ന കൊച്ചിയിലെ ഏജന്‍സിയാണ് ഇതു ചെയ്തത്. അപകടത്തെത്തുടര്‍ന്നു തനിക്കു ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഏജന്‍സിയോട് പോസ്റ്റ് ഇടാന്‍ നിര്‍ദേശിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

Exit mobile version