റീ പോളിങ്: പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും; ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ടിക്കാറാം മീണ

ഇതിനായി വനിത ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടറും അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍ വനിതാ വോട്ടര്‍മാര്‍ പര്‍ദ്ദ ധരിച്ചെത്തിയാല്‍ പരിശോധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതിനായി വനിത ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടറും അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും അതിനെതിരെ നടപടിയെടുക്കുമോ എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് സിപിഎം നേതാക്കളായ എംവി ജയരാജനും പികെ ശ്രീമതിയും നേരത്തെ ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

നേരത്തെ എംവി ജയരാജന്റെ പര്‍ദ്ദ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ഉപയോഗിച്ച് കോണ്‍ഗ്രസും യുഡിഎഫും രംഗത്തെത്തിയിരുന്നു. റീപോളിങ്ങിന്റെ തലേന്ന് വീണുകിട്ടിയ അവസരം പ്രചാരണായുധമാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിഖാബ് ധരിച്ചെത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിച്ചാല്‍ മതിയെന്നുമാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് ജയരാജന്‍ വിശദീകരിച്ചിരുന്നു.

അതേസമയം, ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. അന്തിമ ഫലം വരാന്‍ പത്ത് മണിക്കൂര്‍ വരെ വൈകിയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Exit mobile version