ആരെതിര്‍ത്താലും ബുര്‍ഖ നിരോധനത്തില്‍ ഉറച്ചു നില്‍ക്കും; അന്തസില്ലാത്ത വസ്ത്രധാരണം വിലക്കാന്‍ വേണമെങ്കില്‍ കോടതിയിലും പോകും; സമസ്തയ്ക്ക് മറുപടിയുമായി ഫസല്‍ ഗഫൂര്‍

മനുഷ്യന്റെ അന്തസ്സിന് ചേരാത്ര വസ്ത്രധാരണത്തിന് മതപരമായും അടിസ്ഥാനമില്ലെന്ന നിലപാടാണ് എംഇഎസിനുള്ളത്.

മലപ്പുറം: മുഖം മൂടുന്ന ശിരോ വസ്ത്രമായ ബുര്‍ഖയ്ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കുമായി മുന്നോട്ട് പോകുമെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ബുര്‍ഖയ്ക്ക് എംഇഎസ് സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് വിശദീകരിക്കുന്ന സര്‍ക്കുലര്‍ ഫസല്‍ ഗഫൂര്‍ സ്ഥാപന മേധാവികള്‍ക്ക് കൈമാറി. ആര് എതിര്‍ത്താലും നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

മനുഷ്യന്റെ അന്തസ്സിന് ചേരാത്ത വസ്ത്രധാരണത്തിന് മതപരമായും അടിസ്ഥാനമില്ലെന്ന നിലപാടാണ് എംഇഎസിനുള്ളത്. ഹിജാബിനും മതപരമായി അനുഷ്ഠിക്കുന്ന ശിരോ വസ്ത്രത്തിനും വിലക്കില്ല. മുഖം മൂടുന്ന നിഖാബ്, ബുര്‍ഖ തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എംഇഎസിന്റെ സ്ഥാപനങ്ങളിലേക്ക് മുഖം മൂടി നിരോധിച്ചുള്ള സര്‍ക്കുലര്‍ കൈമാറിയതായും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

അതേസമയം, മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എംഇഎസ്സിന് അധികാരമില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ ആര് എതിര്‍ത്താലും നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് എംഇഎസിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കോടതിയില്‍ കക്ഷി ചേരുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Exit mobile version