ശബരിമല സ്ത്രീപ്രവേശനത്തേയും വനിതാ മതിലിനെയും പിന്തുണച്ചതിന് ഭ്രഷ്ട്; തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെയും കെപിഎംഎസിന്റെയും വോട്ട് വേണ്ടെന്ന് ആര്‍എസ്എസ്; വ്യാപക ലഘുലേഖ പ്രചാരണവും

സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വോട്ടും പെട്ടിയിലാക്കാം എന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്.

തൃശ്ശൂര്‍: ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഘപരിവാര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കേരളവും ഇടതുപക്ഷവും കൈകോര്‍ത്ത് സംഘടിപ്പിച്ച വനിതാമതിലിനോട് കലിപ്പ് തീരാതെ ആര്‍എസ്എസ്. വനിതാ മതിലിനെ പിന്തുണച്ച സാമുദായിക നേതാക്കന്മാരോട് വോട്ട് പോലും തേടേണ്ടെന്നാണ് അണികളോട് നേതൃത്വം കല്‍പ്പിച്ചിരിക്കുന്നത്.

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സാമുദായ സംഘടനകളായ എസ്എന്‍ഡിപി, കെപിഎംഎസ് (കേരള പുലയര്‍ മഹാസഭ)എന്നീ സംഘടനകളുടെ വോട്ട് ആവശ്യപ്പെടേണ്ടതില്ല എന്ന് ആര്‍എസ്എസ് അണികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ലഘുലേഖകള്‍ പ്രചരിപ്പിച്ചാണ് ആര്‍എസ്എസിന്റെ ശ്രമങ്ങള്‍.

ജനുവരി 1 നാണ് കേരളമൊട്ടാകെ സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ വനിതാ മതിലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തത്. ഇതിന്റെ സംഘാടന തലപ്പത്ത് തന്നെ എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ നേതാക്കന്മാരുമുണ്ടായിരുന്നു. ഇക്കാരണം ചൂണ്ടിക്കാണിച്ചാണ് ഈ സമുദായ സംഘടനകളോട് വോട്ട് തേടേണ്ടതില്ലെന്ന് ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പലതവണ ആര്‍എസ്എസ് ബിജെപി നേതൃത്വം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഭക്തന്മാരെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് ആര്‍എസ്എസ് ആരോപണം. ഇതിനു പിന്നാലെ ഭൂരിഭാഗം വരുന്ന സമ്മതിദായകരുടേയും വോട്ടും വേണ്ടെന്ന് തീരുമാനിച്ച് കടുംപിടുത്തത്തിലാണ് ആര്‍എസ്എസ്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാരിനും ഇടതുപക്ഷത്തിനും എതിരായി രംഗത്തെത്തിയ ഒരു വിഭാഗം വിശ്വാസികളുടെ പിന്തുണയും ഈ പ്രചാരണത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നുണ്ട്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വോട്ടും പെട്ടിയിലാക്കാം എന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്. അതിന്റെ ഭാഗമായാണ് വോട്ടെടുപ്പിന് ഒരുങ്ങിയിരിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് പുതിയ തന്ത്രവുമായി ആര്‍എസ്എസ് ഇറങ്ങിയിരിക്കുന്നതെന്നും സൂചനയുണ്ട്.

Exit mobile version