വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന മോഡിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് ചെന്നിത്തല

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സിപിഎമ്മും, ബിജെപിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സിപിഎമ്മും, ബിജെപിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ലക്ഷ്യമാണ് തെളിയുന്നത്. നരേന്ദ്ര മോഡി ഉത്തരേന്ത്യയില്‍ നടത്തിയ പോലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് കേരളത്തിലും നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മോഡിയും പിണറായി വിജയനും വിശ്വാസ സംരക്ഷണത്തിനെതിരായി കടുത്ത നടപടികള്‍ സ്വീകരിച്ചവരാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ വിധി വന്നപ്പോള്‍ തന്നെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശബരിമല വിഷയം ഉന്നയിച്ചതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തിയില്ല, ഓഡിനന്‍സ് കൊണ്ടു വന്നുമില്ല, കേരളത്തിലെ ബിജെപി ആര്‍എസ്എസ് നേതൃത്വം വിഷയത്തിന്മേല്‍ പുനഃപരിശോധന ഹര്‍ജിയും നല്‍കിയില്ല. എല്ലാത്തിനും ഒടുവില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുവാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Exit mobile version