കുമ്മനം ഹൈന്ദവ ധ്രുവീകരണത്തിന്റെ ആള്‍; ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്; ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും വര്‍ഗ്ഗീയത പടര്‍ത്തുന്നെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. മാറാട് കലാപവും നിലയ്ക്കല്‍ സമരവും ചൂണ്ടിക്കാണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുമ്മനം ഹൈന്ദവ ധ്രുവീകരത്തിന്റെ ആളാണെന്നും കുറ്റപ്പെടുത്തി.

കുമ്മനം വര്‍ഗീയതയുടെ വക്താവാണ്, കുമ്മനം ശുദ്ധരാഷ്ട്രീയത്തിന്റെ വക്താവല്ല. മാറാട് കലാപത്തിലും നിലയ്ക്കല്‍ സമരത്തിലുമാണ് കുമ്മനത്തെ കണ്ടിട്ടുള്ളത്. സാമൂഹിക പ്രവര്‍ത്തന രംഗത്തൊന്നും കുമ്മനത്തെ കണ്ടിട്ടില്ല. മുല്ലപ്പള്ളി പറഞ്ഞു.

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവന വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ ‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏതു മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു’- എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെയാണ് മുല്ലപ്പള്ളി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡിജിപി ലോക്നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ സംശയമില്ലെന്നും താഴേത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാ കാലത്തും എഐസിസി നിരീക്ഷകരെ നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version