ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി; ജേക്കബ് തോമസിനെ കുരുക്കി അഴിമതി കേസ്

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. എട്ട് കോടിയാണ് ഡ്രെഡ്ജര്‍ വാങ്ങാന്‍ അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്ന് എഫ്ഐആറില്‍ പറയുന്നു. 2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

നേരത്തെ ഈ കേസ്, വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പുതിയ കേസെടുക്കുകയായിരുന്നു. ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്എം വിജയാനന്ദ് ശുപാര്‍ശ ചെയ്യുകയായിരുന്നു.

2014-ല്‍ ഈ കാര്യം വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ അന്വേഷണം നടക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എഡിജിപി.

Exit mobile version