ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായതിനോട് ബിജെപി കാണിച്ച അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് നേതാവിന്റേത്; എംഎം മണിയെ അധിക്ഷേപിച്ച പീതാംബരക്കുറുപ്പിനെ കടന്നാക്രമിച്ച് എഎ റഹീം

കൊച്ചി: മന്ത്രി എംഎം മണിയുടെ നിറത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും എംപിയുമായ പീതാംബരക്കുറുപ്പിനെതിരെ സോഷ്യല്‍മീഡിയയിലും രാഷ്ട്രീയരംഗത്തും വിമര്‍ശനം നിറയുകയാണ്. ഇതിനിടെ പീതാംബരക്കുറുപ്പിന് വായടപ്പിക്കുന്ന മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. കറുപ്പിനോട് പീതാംബരക്കുറുപ്പ് കാണിച്ച അസഹിഷ്ണുത ഒരു തുടര്‍ച്ചയാണ്. ബിജെപി പത്രവും നേതാക്കളും ചെത്തുകാരന്റെ മകനായ മുഖ്യമന്ത്രിയോട് കാണിച്ച അസഹിഷ്ണുതയുടെ തുടര്‍ച്ചയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വിമര്‍ശിക്കുന്നു.
ഇത് ഒരു രോഗമാണെന്നും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അയ്യാവൈകുണ്ഠ സ്വാമികളുമെല്ലാം കലാപമുയര്‍ത്തിയത് അന്ന് സമൂഹത്തെ ഗ്രസിച്ചിരുന്ന ഈ വൃത്തികെട്ട രോഗത്തിനെതിരെയായിരുന്നു. കാലം ഒരുപാട് കടന്നു പോയി. നവോത്ഥാന പ്രഭയില്‍ നാം മുന്നേറി. പക്ഷേ വേരറ്റു പോകാത്ത ചില മാറാ രോഗങ്ങളെപ്പോലെ ഇന്നും ചിലര്‍ ആ അസുഖവും പേറി നടക്കുന്നെന്ന് എഎ റഹീം കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ്, കോണ്‍ഗ്രസ് നേതാവായ പീതാംബരക്കുറുപ്പ് ഡാം തുറന്നുവിട്ട് കേരളത്തില്‍ പ്രളയമുണ്ടാക്കാന്‍ കാരണമായത് ‘ബ്ലാക്ക് മണി’യാണെന്ന വൈദ്യുതമന്ത്രി എംഎം മണിയെ ലക്ഷ്യം വെച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ പീതാംബരക്കുറുപ്പിന് ബ്ലാക്ക് പഥ്യമല്ലെന്നും ബാക്കാണ് പഥ്യമെന്നുമുള്ള ചുട്ടമറുപടിയുമായി മണിയാശാനും രംഗത്തെത്തിയിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചില രോഗങ്ങള്‍ അങ്ങനെയാണ്…

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്
ശ്രീ പീതാംബരക്കുറുപ്പ്, കറുപ്പിനോട് കാട്ടിയ അസഹിഷ്ണുത ഒരു തുടര്‍ച്ചയാണ്.
ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായതിനോട് ബിജെപി നേതാക്കളും ബിജെപി പത്രവും കാട്ടിയ അസഹിഷ്ണുതയുടെ തുടര്‍ച്ച…
യെദു കൃഷ്ണന്‍ പൂജ ചെയ്യാന്‍ ചെന്നപ്പോള്‍ കലാപം ഉണ്ടാക്കിയവരുടെ അതേ ശബ്ദം.
ചാന്നാര്‍ കലാപത്തെ സിലബസ്സിനു പുറത്താക്കിയ മോദിസര്‍ക്കാരിന്റെ അസഹിഷ്ണുത…

ഇത് ഒരു രോഗമാണ്.
ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അയ്യാവൈകുണ്ഠ സ്വാമികളുമെല്ലാം കലാപമുയര്‍ത്തിയത് അന്ന് സമൂഹത്തെ ഗ്രസിച്ചിരുന്ന ഈ വൃത്തികെട്ട രോഗത്തിനെതിരെയായിരുന്നു.കാലം ഒരുപാട് കടന്നു പോയി.നവോത്ഥാന പ്രഭയില്‍ നാം മുന്നേറി.പക്ഷേ… വേരറ്റു പോകാത്ത ചില മാറാ രോഗങ്ങളെപ്പോലെ ഇന്നും ചിലര്‍ ആ അസുഖവും പേറി നടക്കുന്നു.

ബിജെപിയും അവരുടെ പത്രവും മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഒരക്ഷരം കോണ്‍ഗ്രസ്സ് പ്രതിരോധിച്ചില്ല. തെറ്റെന്നു പറയാന്‍ നാവുയര്‍ത്തിയില്ല. ഇപ്പോഴിതാ കോണ്ഗ്രസ്സിന്റെ ഏറ്റവും മുതിര്‍ന്ന നേതാവു തന്നെ കറുപ്പിനോടുള്ള അലര്‍ജി പരസ്യമാക്കിയിരിക്കുന്നു . ശ്രീ കുറുപ്പിന്റെ അധിക്ഷേപ പ്രസംഗം വിവാദമായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

മണ്ണിന്റെ ഗന്ധമുള്ളവര്‍,ഇരുണ്ട നിറമുള്ളവര്‍.,മനുഷ്യര്‍ തന്നെയാണ്. മനുഷ്യനെ ജാതിയും നിറവും തിരിച്ചു മാത്രം കാണുന്ന മഹാവ്യാധിയ്‌ക്കെതിരായ പ്രതിരോധമാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്. അരികുവല്‍ക്കരിക്കപ്പെട്ടവരെ അരങ്ങിലേക്ക് കൈപിടിച്ച് നടത്തണം.
അത് കണ്ടു നെറ്റിചുളിക്കുന്നവര്‍
ചരിത്രത്തിലെന്ന പോലെ ഇനിയും കാലത്തിന്റെ ദയാരഹിതമായ വിചാരണയ്ക്ക് വിധേയമാക്കപ്പെടും.

Exit mobile version