രാത്രി പരിശോധനയ്ക്കിടെ പണം പിരിച്ച് ഹൈവേ പോലീസ്; കൈയ്യോടെ പിടികൂടി വിജിലന്‍സ്

രാത്രി പരിശോധനയ്ക്കിടെ പണം പിരിച്ച് ഹൈവേ പോലീസ്; കൈയ്യോടെ പിടികൂടി വിജിലന്‍സ്; ഡ്രൈവര്‍ വണ്ടിയുമായി മുങ്ങിയതോടെ എസ്‌ഐയും സംഘവും പെരുവഴിയിലും!

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാത്രി പട്രോളിങിനിറങ്ങിയ ഹൈവേ പോലീസിന്റെ പണപ്പിരിവ് കൈയ്യോടെ പിടികൂടി വിജിലന്‍സ്. വിജിലന്‍സ് സംഘത്തെ കണ്ട് പോലീസ് വാഹനവുമായി ഡ്രൈവര്‍ ഒറ്റയ്ക്ക് കടന്നു കളഞ്ഞതോടെ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പെരുവഴിയിലുമായി.

ചരക്ക് ലോറികള്‍ തടഞ്ഞ് നിര്‍ത്തി ഹൈവേ പോലീസ് പണപ്പിരിവ് നടത്തുന്നത് പ്രദേശത്ത് നിത്യസംഭവമായി മാറിയിരുന്നു. സംഭത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് രാത്രി പരിശോധനയ്ക്കിറങ്ങിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പെടാത്ത 14000 രൂപ ഹൈവേ പോലീസ് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. സിഗരറ്റ് പായക്കറ്റിലും സീറ്റിനടിയില്‍ നിന്നുമെല്ലാം പണം പിടിച്ചെടുത്തു. മലപ്പുറം വഴിക്കടവ് റൂട്ടില്‍ പട്രോളിംഗ് നടത്തിയ വാഹനത്തില്‍ നിന്ന് പിടിച്ച 4222 രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്ത ഉയര്‍ന്ന തുക.

നാല്‍പ്പതാം നമ്പര്‍ ഹൈവേ പെട്രോള്‍ വാഹനത്തിന്റെ ഡ്രൈവറാണ് മുങ്ങിയത്. റോഡിലായ പോലീസുകാര്‍ക്ക് മടങ്ങാന്‍ ഒടുവില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സഹായിച്ചത്. ഇട റോഡുകളില്‍ വാഹനം ഒതുക്കിയിട്ട് ഉറങ്ങിയവരും റെയ്ഡില്‍ കുടുങ്ങി. കൊയിലാണ്ടിയിലും കൊണ്ടോട്ടിയിലും കരുനാഗപ്പള്ളിയിലും കഴക്കൂട്ടത്തും വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി ഉറങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുണര്‍ത്തേണ്ടി വന്നു. തൃശൂരില്‍ മദ്യപിച്ച എസ്‌ഐയെയും റെയ്ഡില്‍ പിടിച്ചു.

സ്‌ട്രെക്ചര്‍ കയര്‍ തുടങ്ങി അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട പല സാധനങ്ങളും പട്രോളിംഗ് വാഹനത്തില്‍ സൂക്ഷിക്കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളും പരിശോധനയില്‍ പങ്കെടുത്തു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പറഞ്ഞു.

Exit mobile version