യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ? 700 കോടി വാഗ്ദാനം ചെയ്തിട്ടില്ലെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി

700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നും

കൊച്ചി: കേരളത്തിന് യുഎഇ ഭരണകൂടം 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ് യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ ഭരണാധികാരിയില്‍ നിന്ന് അനുമതി വാങ്ങിയാണ് എംഎ യൂസഫലി ഇക്കാര്യം തന്നോടു പറഞ്ഞതെന്നും അത് കൊണ്ടാണ് താനതു പുറത്തു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുനര്‍നിര്‍മാണ പ്രക്രിയയില്‍ പ്രത്യേക പാക്കേജ് അനുവദിക്കാനും വായ്പാപരിധി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പക്ഷെ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു. വിദേശത്തു പോകാന്‍ മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കാത്തതു പുനര്‍നിര്‍മാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version