50 കോടി നല്‍കാനുള്ള ശേഷിയില്ല; മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്; നടപടിയെ നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്

തിരുവനന്തപുരം: പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു കാട്ടി സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന്‍ മോഹന്‍ലാല്‍ നല്‍കിയ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ്. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് നേരത്തെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഖാദി ബോര്‍ഡിന് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്.

ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു താരം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശോഭന ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്.

വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ത്ഥനയുടെ രൂപത്തിലാണു നോട്ടീസ് അയച്ചത്. പരസ്യത്തില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണു ചെയ്തത്. കഴിഞ്ഞമാസമാണു വക്കീല്‍ നോട്ടീസ് ലഭിച്ചത്. എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണ്- ശോഭന പറഞ്ഞു.

Exit mobile version