‘താമസിയാതെ ബംഗാളിലെപ്പോലെ അരിവാള്‍ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവും’; വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

തൃശ്ശൂര്‍: അക്രമം അവസാനിപ്പിച്ചാല്‍ കേരളത്തിലും സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബംഗാളിപ്പോലെ അരിവാള്‍ കൈപ്പത്തി കേരളത്തിലും കാണാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പരിഹസിച്ചു. മുല്ലപ്പള്ളി പറഞ്ഞ കോണ്‍ഗ്രസ്- സിപിഐഎം സഹകരണം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇന്നലെ പിണറായി വിജയനും ഇന്ന് മുല്ലപ്പള്ളിയും പറഞ്ഞ കോണ്‍ഗ്രസ്സ് സി. പി. എം സഹകരണം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും. രണ്ടുപാര്‍ട്ടികളും നടത്തിയ ആഭ്യന്തര സര്‍വ്വേകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി നല്ല മുന്നേറ്റം നടത്തുമെന്ന് കണ്ടിരിക്കുന്നു. ബംഗാളിലെപ്പോലെ ഒരു പരസ്യബാന്ധവം ഈ തെരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തിലുണ്ടാവില്ല. അതിനുപകരം ബി. ജെ. പിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സില്‍. കഴിഞ്ഞ തവണ തിരുവനന്തപുരം പാര്‍ലമെന്റുമണ്ഡലത്തിലും മഞ്ചേശ്വരം, വട്ടിയൂര്‍കാവ് നിയമസഭാമണ്ഡലങ്ങളിലും പരീക്ഷിച്ച അടവുനയം കുറെക്കൂടി വ്യാപകമാക്കാനാണ് ഇത്തവണ ശ്രമിക്കുക. ഏതായാലും ഇരുവരും നേരത്തെ പറഞ്ഞത് നന്നായി. ജനങ്ങള്‍ക്ക് കരുതലോടെ ചിന്തിച്ച് വോട്ടുചെയ്യാന്‍ അത് സഹായകരമാവും. താമസിയാതെ ബംഗാളിലെപ്പോലെ അരിവാള്‍ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവും. നില്‍ക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണ് ഇനി കാണാനിരിക്കുന്നത്.

Exit mobile version