ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം

ചൊവ്വാഴ്ച്ച് രാത്രി 10.20ന് ദേവിയെ കാപ്പുകെട്ടി കുടിയിരിത്തിയ ശേഷം 20ന് രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിച്ച് ഉച്ചയ്ക്ക് 2.15 ഓടെ പൊങ്കാലനിവേദ്യം ഒരുക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. ചൊവ്വാഴ്ച്ച് രാത്രി 10.20ന് ദേവിയെ കാപ്പുകെട്ടി കുടിയിരിത്തിയ ശേഷം 20ന് രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിച്ച് ഉച്ചയ്ക്ക് 2.15 ഓടെ പൊങ്കാലനിവേദ്യം ഒരുക്കും. 815 ബാലന്‍മാരാണ് ഇത്തവണ കുത്തിയോട്ടവ്രതത്തിനായി രജിസ്റ്റര്‍ ചെയ്യതത്.
ഉത്സവത്തിന്റെ മൂന്നാം നാള്‍ (14-ന് രാവിലെ) കുത്തിയോട്ടവ്രതം ആരംഭിക്കും. തുടര്‍ന്ന് പൊങ്കാലദിവസമായ 20-ന് രാത്രി 7.30-നാണ് കുത്തിയോട്ടം ചൂരല്‍കുത്തിന് ശേഷം പൊങ്കാല ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിലെത്തും. ഉച്ചയ്ക്ക് 3.30-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം നടക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകീട്ട് 6.30-ന് നടന്‍ മമ്മൂട്ടി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ ദേവീക്ഷേത്രം ട്രസ്റ്റ് നല്‍കുന്ന അംബാ പുരസ്‌കാരം പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എംആര്‍ രാജഗോപാലിന് നല്‍കും. ഉത്സവദിവസങ്ങളില്‍ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ അന്നദാനവുമുണ്ടാകുമെന്ന് അധികൃതര്‍ അറിച്ചു.

അംബ, അംബിക, അംബാലിക എന്നീ വേദികളിലായാണ് കലാപരിപാടികള്‍ നടക്കുക. പ്രധാന വേദിയായ അംബയില്‍ എല്ലാ ദിവസവും വൈകീട്ട് കേരളത്തിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും.

Exit mobile version