‘മാഹി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു’: വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസ്

കണ്ണൂര്‍: മാഹിയേയും മാഹിയിലെ സ്ത്രീ സമൂഹത്തെയും അധിക്ഷേപിച്ച ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസ്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമര്‍ശത്തില്‍ മാഹി പോലീസ് പിസി ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട്ട് നടന്ന് എംടി രമേശിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് മാഹിയില്‍ ഉയര്‍ന്നത്. പിസി ജോര്‍ജിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ദേശീയ വനിത കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു.

കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥി എംടി രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞത്. ഇതിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.

‘കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോഡി സുന്ദരമാക്കി മാറ്റി’ എന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

Exit mobile version