‘എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം; ആളും വോട്ടർമാരും കുറഞ്ഞു; ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രവർത്തകരുടെ എണ്ണം കുറഞ്ഞതിനും വോട്ടർപട്ടികയിൽ വോട്ടർമാരുടെ പേര് ചേർക്കാത്തതിനും ക്ഷോഭിച്ച് സുരേഷ് ഗോപി. ബിജെപിയുടെ ബൂത്തുതല പ്രവർത്തകരോടാണ് തൃശൂരിലെ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി ക്ഷുഭിതനായത്.

തൃശൂർ ലോക്‌സഭ മണ്ഡലം ശാസ്താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഈ സമയത്ത് പ്രചാരണത്തിനായി എത്തിയ ആളുകളുടെ എണ്ണം കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേർ ചേർക്കുന്നതിലും വീഴ്ച സംഭവിച്ചിരുന്നു. 25 പേരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർത്തിരുന്നില്ല.

ഇക്കാര്യം അറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്തത്. സന്ദർശത്തിനെത്തിയ സ്ഥലത്ത് പാർട്ടി പ്രവർത്തകരുടെ എണ്ണം കുറഞ്ഞതും താരത്തെ പ്രകോപിപ്പിച്ചു. ഇതോടെയാണ് സുരേഷ് ഗോപി സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങിയത്.

ALSO READ- ‘മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ പോലുമില്ലാത്ത സ്വീകാര്യത തമിഴ്‌നാട്ടിൽ എന്തിനാണ്? പറയുന്ന അത്രയൊന്നുമില്ല’; ചിത്രത്തെ വിമർശിച്ച് മലയാള നടി

”എന്താണ് ബൂത്തിന്റെ ജോലി. എന്ത് ആവശ്യത്തിനാണ് എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കിൽ വോട്ട് ചെയ്യേണ്ട പൗരൻ അവിടെ ഉണ്ടാകേണ്ടേ. നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്ക് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്.”

”അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം.”-എന്നാണ് സുരേഷ് ഗോപി പാർട്ടി പ്രവർത്തകരോട് പ്രതികരിച്ചത്.

Exit mobile version