വണ്ടിപ്പെരിയാര്‍ കേസില്‍ പോലീസിന് വീഴ്ച; ഡിജിപിയുടെ വീട്ടുവളപ്പില്‍ കയറി മുറ്റത്തിരുന്ന് പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച; അറസ്റ്റ്

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ പ്രതിയെ വെരുതെവിട്ട കോടതി വിധിക്ക് പിന്നാലെ പോലീസ് വീഴ്ച ആരോപിച്ച് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറി മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച വന്നതായി ആരോപിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. വഴുതക്കാട്ടെ ഡിജിപിയുടെ വീട്ടുവളപ്പില്‍ ഗേറ്റ് തള്ളിത്തുറന്ന് കയറിയ അഞ്ച് പ്രവര്‍ത്തകര്‍ മുറ്റത്ത് ഇരുന്ന് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തുമ്പോള്‍ ആവശ്യത്തിന് പോലീസുകാര്‍ വീട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.

സംഭവത്തില്‍ ഡിജിപി ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു ആദ്യം മഹിളാ മോര്‍ച്ച അറിയിച്ചിരുന്നത്. പിന്നീടിത് ഡിജിപിയുടെ വീട്ടിലേക്ക് മാറ്റി.


ALSO READ- ‘കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നടപ്പാക്കാന്‍ ശ്രമിക്കും’ ; കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മന്ത്രി

രാവിലെ പ്രവര്‍ത്തകര്‍ ഗേറ്റ് മറികടന്ന് അകത്തു കയറുകയായിരുന്നു. പരാതി നല്‍കാനുണ്ടെന്നു പറഞ്ഞാണ് വീടിനു മുന്നിലെ ചെറിയ സന്ദര്‍ശക ഗേറ്റിനു മുന്നില്‍ പ്രവര്‍ത്തകരെത്തിയത്. ഗേറ്റ് തുറന്ന പോലീസ് ഇവിടെയല്ല, പോലീസ് ആസ്ഥാനത്താണ് പരാതി നല്‍കേണ്ടതെന്ന് അറിയിച്ചെങ്കിലും പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന പ്രവര്‍ത്തക അകത്തേക്ക് ഓടിക്കയറുകയായിരുന്നു.

തൊട്ടുപിന്നാലെ മറ്റ് പ്രവര്‍ത്തകരും വളപ്പിനുള്ളില്‍ കയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് ഇവരെ തടയാനായില്ല. വനിതാ പൊലീസും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കൂടുതല്‍ പോലീസെത്തി അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തറയില്‍ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Exit mobile version