മുസ്‌ലിം എംഎല്‍എ ക്ഷേത്രത്തിലെത്തി: ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു

ലഖ്‌നൗ: മുസ്‌ലിം എംഎല്‍എ സന്ദര്‍ശിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം എംഎല്‍എ സയ്യദ ഖാത്തൂനിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം.

ഞായറാഴ്ച ബല്‍വ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി ഗംഗാജലം തളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും എസ്പി നേതാവിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംയ മാതാ മന്ദിര്‍ ഭക്തരുടെ വിശ്വാസ കേന്ദ്രമാണെന്ന് ബര്‍ഹ്നി ചാഫ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ധര്‍മരാജ് വര്‍മ പറഞ്ഞുന. നിരവധി ഭക്തര്‍ ഒത്തുകൂടുന്ന ക്ഷേത്രത്തിനോട് എംഎല്‍എ അനാദരവ് കാണിച്ചു. അവര്‍ നോണ്‍ വെജിറ്റേറിയനാണ്. അവരുടെ സന്ദര്‍ശനം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിച്ചു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം ശുദ്ധീകരിക്കാന്‍ താനാണ് ഗംഗാജലം തളിച്ചതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ ഒരു സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ‘ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. മാത്രമല്ല, ഞാനൊരു ജനപ്രതിനിധിയാണ്. ക്ഷേത്രമായാലും പള്ളിയായാലും എന്നെ ക്ഷണിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും അവിടെ പോകും.’ സയ്യദ പ്രതികരിച്ചു.

Exit mobile version