മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞത് 10 വര്‍ഷം: 36കാരി തട്ടിയെടുത്തത് 12 ലക്ഷം രൂപ

ആഗ്ര: മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞ് പെന്‍ഷന്‍ തുകയായി യുവതി തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഉത്തര്‍പ്രദേശ് ഇറ്റാ ജില്ലയിലെ അലിഗഞ്ചിലാണ് സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 ലക്ഷം രൂപയാണ് മൊഹ്സിന പര്‍വേസ് എന്ന 36കാരി തട്ടിയത്. മൊഹ്‌സിനയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.

2013 ജനുവരി 2നാണ് മൊഹ്‌സിനയുടെ പിതാവ് വജാഹത്ത് ഉല്ലാ ഖാന്‍ മരിക്കുന്നത്. റവന്യൂ ക്ലര്‍ക്കായിട്ടാണ് ഇദ്ദേഹം വിരമിച്ചത്. ഭാര്യ സബിയ ബീഗം നേരത്തെ മരിച്ചിരുന്നു. സഫിയ ബീഗമായി ചമഞ്ഞ മൊഹ്‌സിന വ്യാജരേഖകള്‍ ഉണ്ടാക്കുകയും കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ പേപ്പറുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്തു. മൊഹ്സിന 2017ല്‍ ഫാറൂഖ് അലി എന്നയാളെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം പിരിഞ്ഞിരുന്നു.

മൊഹ്സിന നിയമവിരുദ്ധമായി പെന്‍ഷന്‍ വാങ്ങുന്നത് ഫാറൂഖിന് അറിയാമായിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അലിഗഞ്ചിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍, പെന്‍ഷന്‍ അപേക്ഷയില്‍ മൊഹ്സിന അമ്മയുടെ പേരും സ്വന്തം ഫോട്ടോയും പോലും സമര്‍ത്ഥമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി.

മൊഹ്‌സിനക്കെതിരെ അലിഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ അപേക്ഷ അംഗീകരിച്ച ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ പെന്‍ഷന്‍ അപേക്ഷയുടെ വെരിഫിക്കേഷനിലും അംഗീകാര പ്രക്രിയയിലും കാര്യമായ വീഴ്ചകള്‍ ഉണ്ടെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.

Exit mobile version