തട്ടികൊണ്ടുപോകാനുള്ള ശ്രമം പാളിയത് രണ്ടരവയസുകാരിയും കൂട്ടുകാരും കരഞ്ഞതോടെ; കൈയ്യിലെ മൊബൈല്‍ കവരാനും ശ്രമം; പെരുമ്പാവൂരില്‍ ഒഡീഷ സ്വദേശി പിടിയിലായതിങ്ങനെ

കൊച്ചി: വീണ്ടും പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി. തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ അക്രമമാണിത്. ഇത്തവണ പ്രദേശത്തുണ്ടായിരുന്നവരുടെ തക്കസമയത്തെ ഇടപെടലില്‍ കുട്ടി രക്ഷപ്പെട്ടു.

പുറത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ ഒഡീഷ സ്വദേശി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കരയുകയും മറ്റ് കുട്ടികള്‍ ബഹളം വെയ്ക്കുകയും ചെയ്തതോടെയാണ് പ്രതി സിമാചല്‍ ബിഷോയ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. എന്നാല്‍ ഇതിനിടയില്‍ മറ്റ് കുട്ടികള്‍ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയാനാണ് പ്രതി ശ്രമിച്ചത്. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. പെരുമ്പാവൂര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ALSO READ-മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന 50കാരന് ജീവപര്യന്തം കഠിന തടവ് ശിക്ഷ
ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. മുടിക്കല്‍-പെരിയാര്‍ ജങ്ഷന് സമീപം ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ ഇതരസംസ്ഥാനക്കാരുടെ മകളായ 13-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഇടപെടലില്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു.

Exit mobile version