മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന 50കാരന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

കൊല്ലം: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്ലി സോളമനെ(50) ആണ് കോടതി ശിക്ഷിച്ചത്.

അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിന്ദു സുധാകരന്‍ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. അതേസമയം, മക്കളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കി.

also read:പന്തളം കൊട്ടാരത്തിലെ ബാലന്‍ നറുക്കെടുത്തു, പിഎന്‍ മഹേഷ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ആഷ്ലി 2018 ഒക്ടോബര്‍ 9നാണ് ഭാര്യ അനിതാ സ്റ്റീഫനെ (38) ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. അനിതയെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

ഇതിനിടെ, പുരുഷ സുഹൃത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അനിതയെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്നേ ദിവസം ഉച്ചയ്ക്കാണ് അനിത കൊല്ലപ്പെടുന്നത്.പത്തനംതിട്ട ചന്ദനപ്പള്ളി ഗവ എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു അനിത.

Exit mobile version