‘ആ കണ്ണുകള്‍ കൊണ്ട് അവള്‍ ആദ്യം കണ്‍നിറയെ കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’; കുഞ്ഞ് അമീറയ്ക്ക് വെളിച്ചമേകി താരം

ആലപ്പുഴ: മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ കാരുണ്യത്തില്‍ കുഞ്ഞ് അമീറയ്ക്ക്’ ഇനി ലോകം കാണാം, എല്ലാ കാഴ്ചകളും കാണാനാവും. ആലപ്പുഴ പുന്നപ്രയിലെ ഈ കൊച്ചു മിടുക്കി വെളിച്ചത്തിലേക്ക് കണ്‍ തുറക്കുമ്പോള്‍ അതിന് കൈയ്യടി കിട്ടുന്നത് മെഗാതാരത്തിനാണ്. ലോക കാഴ്ച്ച ദിനമായ ഒക്ടോബര്‍ 12-ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടും എന്നതും മറ്റൊരു പ്രത്യേകതയാണ്.

ജന്മനാ കാഴ്ചശക്തി ഇല്ലാതിരുന്ന അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിക്ക്- കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അമീറ. കുഞ്ഞിന് കാഴ്ച തിരിച്ചുകിട്ടാന്‍ മധുരയില്‍ പോകണമെന്നും വന്‍ തുക ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ആലപ്പുഴയിലെ സാമൂഹിക പ്രവര്‍ത്തകനായ വാഹിദ് ഈ വാര്‍ത്തകള്‍ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ട മലയാളത്തിന്റെ മഹാ നടന്‍ ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക്, അമീറയുടെ ചികിത്സ മാറ്റാന്‍ നിര്‍ദ്ദേശിച്ച മമ്മൂട്ടി തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചു.

അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റെ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്താന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനും ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലും തമ്മില്‍ ധാരണ ആയിരുന്നു. അമീറയുടെ വിവരമറിഞ്ഞ് കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ ഉടനടി ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.

നേത്ര ചികിത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടില്‍ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു മുന്നോട്ടുള്ള ചികിത്സ. കണ്ണ് മാറ്റിവക്കല്‍ ശാസ്ത്രക്രിയ വന്‍ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ചയുടെ ലോകത്ത് എത്തി.

അതേസമയം, കുട്ടിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ആവാത്ത വിധം നശിച്ചു പോയിരുന്നു. കണ്ണിലെ അണുബാധക്ക് കൃത്യമായി ചികിത്സ യഥാസമയം ലഭ്യമാകാതിരുന്നതാണ് ആ കണ്ണ് നഷ്ടപ്പെടാന്‍ കാരണമായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലിറ്റില്‍ ഫ്ളവറില്‍ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് കസ്റ്റമെയ്ഡ് കോസ്മറ്റിക് ഐ ബോളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച പ്രിയപ്പെട്ട മമ്മൂട്ടിയെ കണ്ട് നന്ദി പറയണം എന്നാണ് അമീറയുടെ മാതാപിതാക്കളുടെ ഇപ്പോഴത്തെ ഏക ആഗ്രഹം. ‘അല്ലങ്കിലും അവള്‍ ആ കണ്ണുകള്‍ കൊണ്ട് കണ്‍ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’ എന്ന് സിദ്ദിഖ് പറഞ്ഞുനിര്‍ത്തി.

Exit mobile version