മമ്മൂട്ടിയുടെ കഥാപാത്രം ‘കൊടുമോണ്‍ പോറ്റി’: പേര് മാറ്റാന്‍ തയ്യാറാണെന്ന് ‘ഭ്രമയുഗം’ നിര്‍മ്മാതാക്കള്‍

കൊച്ചി: റിലീസിന് ഒരുങ്ങിയിരിക്കെ വിവാദത്തിലായ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയ്യാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍. പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നാളെ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.

‘ഭ്രമയുഗ’ത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്‍ത്തിയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഹര്‍ജി.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഭ്രമയുഗത്തിന്റെ പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള കുഞ്ചമണ്‍ ഇല്ലക്കാരുടെ തന്നെ കഥയാണെന്നാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേര് വരുത്തിവെയ്ക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

തങ്ങളുടെ കുടുംബപ്പേര് ഇപ്രകാരം ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിന് മുന്‍പാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version