ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ല: സന്ദീപാനന്ദഗിരി

തിരുവനന്തപുരം: മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം ഭ്രമയുഗം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സന്ദീപാനന്ദഗിരി. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് സന്ദീപാനന്ദഗിരി പറയുന്നു.
അഭിനയം കൊണ്ടും മറ്റു പല കാരണങ്ങള്‍ കൊണ്ടും സിനിമാലോകത്തെ തന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളില്‍ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു!
ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം, രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍.പുരാണങ്ങളില്‍ ധര്‍മത്തിന്റേയും അധര്‍മത്തിന്റേയും ഏ റ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.

അതുപോലെ മനുഷ്യനിലെ ബാല്യം,കൌമാരം,യൌവ്വനം,വാര്‍ദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേര്‍ത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.

ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്,ഈയാം പാറ്റ അഗ്‌നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തില്‍ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…..
ആല്‍ഫ,ഫ്രാന്‍സിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധര്‍ ബധിരര്‍ മൂകര്‍,മാമ ആഫ്രിക്ക,എന്നീ ക്‌ളാസിക്കുകള്‍ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!

മഹത്തായ ആശയങ്ങള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളില്‍! ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല.
അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ്,അമല്‍ഡ
ലിസ്,ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു.
സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു.
ഒപ്പം അണിയറയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നമോവാകം!

Exit mobile version