വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ വിരോധം, 17കാരിയെ നടുറോഡില്‍ തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തി യുവാവ്, അറസ്റ്റില്‍

കോഴിക്കോട്: വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ ദേഷ്യത്തില്‍ 17കാരിയെ നടുറോഡില്‍വെച്ച് ആക്രമിച്ച് യുവാവ്. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാണിമേല്‍ നിടുംപറമ്പ് നടുത്തറേമ്മല്‍ കോട്ട അര്‍ഷാദിനെ (28)യാണ് നാദാപുരം പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡില്‍വെച്ചാണ് അര്‍ഷാദ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വഴിയില്‍ തടഞ്ഞ് മൂന്നുതവണ അടിക്കുകയും കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

also read: ഏഷ്യൻ ഗെയിംസ് മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ മാത്രം 12 മെഡൽ; റെക്കോർഡ് തകർത്ത് അഭിമാന നേട്ടം

വിദ്യാര്‍ഥിനിയായ പതിനേഴുവയസ്സുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അര്‍ഷാദ് അക്രമിച്ചത്. അതിക്രമം കണ്ട് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവരാണ് ഓടിക്കൂടി പെണ്‍കുട്ടിയെ രക്ഷിച്ചത്. അക്രമത്തില്‍ കൈക്ക് പരിക്ക് പറ്റിയ പെണ്‍കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമം തടയുന്നതിനിടെ കല്ലാച്ചി പി.പി. സ്റ്റോര്‍ ഉടമ പി.പി. അഫ്‌സലി(45)നും കുത്തേറ്റും. ഇയാളുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടുമാസംമുമ്പാണ് പ്രവാസിയായ അര്‍ഷാദും യുവതിയും തമ്മില്‍ വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു.

Exit mobile version