ലണ്ടനില്‍ നടന്‍ ജോജു ജോര്‍ജ് മോഷണത്തിനിരയായി: പാസ്‌പോര്‍ട്ടും പണവും നഷ്ടമായി

ലണ്ടന്‍: ലണ്ടനില്‍ സിനിമയുടെ പ്രൊമോഷന് എത്തിയ നടന്‍ ജോജു ജോര്‍ജും സംഘവും മോഷണത്തിന് ഇരയായി. താരങ്ങള്‍ക്ക് പാസ്‌പോര്‍ട്ടും പണവും ഉള്‍പ്പെടെയുള്ളവ നഷ്ടമായി. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിര്‍മ്മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോര്‍ട്ടുകളും പണവും നഷ്ടപ്പെട്ടു.

ജോജുവിന്റെ 2000 പൗണ്ട്, ഐന്‍സ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉള്‍പ്പടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫന്റര്‍ വാഹനത്തില്‍ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കി.

ഷോപ്പിങ് നടത്തുന്നതിനായി കാര്‍ സമീപമുള്ള പേ ആന്‍ഡ് പാര്‍ക്കിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. കുറച്ചു ഷോപ്പിങ് നടത്തിയ ശേഷം താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ കാറില്‍ സാധനങ്ങള്‍ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ് നടത്തി കാറിനരികില്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.

പണം, ഷോപ്പിങ് നടത്തിയ സാധനങ്ങള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ നഷ്ടമായി. യുകെയില്‍ എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ ഷോപ്പിങ് നടത്തുന്ന ഇടങ്ങളില്‍ ഒന്നാണ് ബിസ്റ്റര്‍ വില്ലേജ്. ഇവിടെ വില കൂടിയ ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ലഭ്യമാകുന്നത്.

‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയിക്കില്‍ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയുമാണ് താരങ്ങള്‍ ലണ്ടനില്‍ എത്തിയത്. ലണ്ടനില്‍ പോക്കറ്റടിയും മോഷണ വാര്‍ത്തയും നിത്യസംഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു മലയാളി താരം മോഷണത്തിന് ഇരയായിയെന്ന വാര്‍ത്ത വരുന്നത് ആദ്യമായാണ്.

Exit mobile version