നമിതയെ കണ്ണീരോടെ യാത്രയാക്കി സഹപാഠികള്‍; ബൈക്കോടിച്ച യുവാവ് ലഹരിക്കടിമ, കേസെടുത്ത് പോലീസ്

നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

കൊച്ചി: റോഡ് മുറിച്ച് കടക്കവെ അമിത വേഗത്തില്‍ വന്ന ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയര്‍പ്പിച്ച് അധ്യാപകരും, വിദ്യാര്‍ത്ഥികളും. കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച നമിതയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് സഹപാഠികള്‍.

അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുന്‍പ് ഇയാളുടെ അമിതവേഗതയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും അമിത വേഗത്തില്‍ തിരിച്ചെത്തിയ പ്രതി വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റത്തിനും അപകടകരമായി വാഹനമോടിച്ചതിനും പോലീസ് കേസെടുത്തു.

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നമിത. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.

നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ആന്‍സന്‍ റോയിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version