ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ; പോലീസ് മധ്യസ്ഥതയിൽ മൃതദേഹം സുഹൃത്ത് സഫിയയ്ക്ക് വിട്ടുനൽകി

നെടുമ്പാശേരി: ദുബായിൽ വെച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് സഫിയയ്ക്ക് വിട്ടു നൽകാൻ ധാരണ. സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ സമ്മതിച്ച് ജയകുമാറിന്റെ കുടുംബം പോലീസിനെ സമീപിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടതോടെ മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയിരിക്കുകയാണ്.

അഞ്ചു വർഷമായി കുടുംബവുമായി ജയകുമാറിന് വലിയ ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയുമായി ജയകുമാർ അടുപ്പത്തിലായിരുന്നു. ദുബായിൽ നിന്നും മൃതദേഹം കൊണ്ടുവന്നവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാർ മരിച്ചതെന്നു വ്യക്തമല്ലെന്നുമാണ് കുടുംബം നിലപാടെടുത്തത്.

മൃതദേഹത്തിനൊപ്പം വന്നവർ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതാണു നല്ലതെന്നും ബന്ധുക്കൾ നിലപാട് സ്വീകരിച്ചു. അതുകൊണ്ട് തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കുടുംബം ഏറ്റുവാങ്ങാൻ തയ്യാറായിരുന്നില്ല. അനിശ്ചിതത്വം നീങ്ങിയതോടെ എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും എന്നാണ് സൂചന.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി മൃതദേഹം സംസ്‌കരിക്കാനായി കാത്തിരിപ്പിലായിരുന്നു. പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം ആലുവയിൽ സംസ്‌കാരിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിന് പോലീസിന്റെ എൻഒസി വേണം എന്ന അവസ്ഥ വന്നതോടെയാണ് മൃതദേഹം സംസ്‌കരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചത്.

മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് സുഹൃത്തുക്കൾ മൃതദേഹവുമായി ഏറ്റുമാനൂരിലേക്ക് തിരിച്ചത്.

ALSO READ- സഹോദരൻ മരിച്ചിട്ടും മാലിന്യപ്ലാന്റിന് എതിരെ നടപടിയില്ല; പരാതികൾ കഴുത്തിൽ തൂക്കി സാസംകാരിക പ്രവർത്തകൻ പുളിക്കൽ പഞ്ചായത്ത് മന്ദിരത്തിൽ ജീവനൊടുക്കി

ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയതും. പിന്നീടുണ്ടായ അന്ശ്ചിതത്വം ഒഴിവാക്കാൻ പോലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു.

ഈ മാസം 19ന് ദുബായിൽവച്ചാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ജീവനൊടുക്കിയത്. തുടർന്നാണ് മൃതദേഹം ഇന്നു പുലർച്ചെ കൊച്ചിയിൽ എത്തിച്ചത്. വീടുമായി യാതൊരു ബന്ധവും വർഷങ്ങളായി സൂക്ഷിക്കാത്തയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണസർട്ടിഫിക്കറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.

Exit mobile version