‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’: മധുവിന് നീതിയ്ക്കായി ആദ്യ ശബ്ദമുയര്‍ത്തിയ മമ്മൂട്ടി

കൊച്ചി: നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ചിരിക്കുകയാണ്. 16 പേരില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റവും തെളിഞ്ഞിട്ടുണ്ട്.

മധുവിന് നീതിയ്ക്ക് വേണ്ടി ആദ്യം മുതല്‍ ശബ്ദമുയര്‍ത്തിയ സിനിമാതാരങ്ങില്‍ ഒരാളാണ് നടന്‍ മമ്മൂട്ടി. കേസില്‍ വിധി വന്നതിന് പിന്നാലെ മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.

തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ടെന്നും ഇതോടൊപ്പം ഓര്‍ക്കേണ്ട ഒരു പേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനമാണെന്നും റോബര്‍ട്ട് കുറിക്കുന്നു.

‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ് കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് മധുകേസെന്നും റോബര്‍ട്ട് പറയുന്നു.

മധുവിന് നീതി നല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം.

‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫേസ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയര്‍ന്നപ്പോള്‍ മധുവിന്റെ കുടുംബത്തിന് നിയമസഹായം (നിയമോപദേശം)നല്‍കുന്നതിനായി അഭിഭാഷകന്റെ സഹായം ഏര്‍പ്പെടുത്തുക കൂടി ചെയ്തു,അദ്ദേഹം.

മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ്കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍ കൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാകുന്നതും അതുകൊണ്ടുതന്നെ…

Exit mobile version