ഭക്തിസാന്ദ്രമായി തലസ്ഥാനം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തി ലക്ഷങ്ങള്‍

തിരുവനന്തപുരം: അനുഗ്രഹം തേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനൊരുങ്ങി ഭക്തലക്ഷങ്ങള്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നിയന്ത്രണങ്ങളേതുമില്ലാതെ വിപുലമായി പൊങ്കാല നടക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുള്ളത്.

രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പില്‍ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമാകും. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി കേശവന്‍ നമ്പൂതിരിക്ക് കൈമാറും.

വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹമേല്‍ശാന്തിമാര്‍ അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. ബുധന്‍ പുലര്‍ച്ചെ ഒന്നിന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. പൊലീസ്, അഗ്‌നിരക്ഷാസേന, കോര്‍പറേഷന്‍, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ചൊവ്വാഴ്ച റെയില്‍വേയും കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസ് നടത്തും.

കനത്ത ചൂട് കണക്കിലെടുത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version