മലപ്പുറത്ത് 17കാരി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത് ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് കാമുകൻ പിണങ്ങിയത് കാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് തെളിഞ്ഞതിന് പിന്നാലെ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനുഷ(17)യെയാണ് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ചേളാരി സ്വദേശി ഷിബിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സുനുഷ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ പിണങ്ങിയിരുന്നു. അതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കാണ് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപത്ത് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ- സിവിൽ സർവീസസ് സ്വപ്നം സഫലമാക്കാൻ ഐ ലേൺ! മാർച്ച് 15 മുതൽ ഹൈബ്രിഡ് പിസിഎം ബാച്ചുകൾ ആരംഭിക്കുന്നു

സുനുഷ തന്റെ മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ നിരന്തരം പെൺകുട്ടിയോട് തർക്കിച്ചിരുന്നു. പിന്നാലെ പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞതോടെ പരപ്പനങ്ങാടി പോലീസ് കേസെടുക്കുകയായിരുന്നു. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെജെ ജിനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version