വാക്ക് പാലിച്ചു; മീശയെടുത്തു! ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ പകുതി മീശയെടുക്കുമെന്ന വാക്ക് പാലിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍മീഡിയ; ചര്‍ച്ചയായതോടെ പോസ്റ്റും മുക്കി

ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ പകുതി മീശ എടുക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒടുവില്‍ വാക്ക് പാലിച്ചു.

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ പകുതി മീശ എടുക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒടുവില്‍ വാക്ക് പാലിച്ചു. ഇന്ന് പുലര്‍ച്ചെ കനക ദുര്‍ഗയും ബിന്ദു ഹരിഹരനും ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി എന്ന യുവാവ് ഫേസ്ബുക്ക് പേജിലൂടെ മീശയെടുത്ത് ശപഥം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. ഒപ്പം മീശയെടുത്ത ചിത്രവും യുവാവ് പങ്കുവെച്ചിട്ടുണ്ട്.

”ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവര്‍ക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.” രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം ഫോട്ടോ വൈറലായതോടെ അല്‍പ സമയത്തിനുള്ളില്‍ തന്നെ രാജേഷ് പോസ്റ്റ് മുക്കുകയും ചെയ്തു. ഒപ്പം കറുപ്പണിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എങ്കിലും മീശയെടുത്ത പോസ്റ്റ് മുക്കിയെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ ചിത്തിരയാട്ട സമയത്ത് പോലീസ് വിശ്വാസികളെ അകാരണമായി ആക്രമിച്ചെന്ന് വരുത്തി തീര്‍ക്കാനായി വ്യാജ ചിത്രങ്ങള്‍ക്കായി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിലും രാജേഷ് പ്രതി സ്ഥാനത്തുണ്ടായിരുന്നു.

അതേസമയം, ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. മുന്‍പ് പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്.

Exit mobile version