‘താമരാക്ഷന്‍പിള്ള’യായി അടിച്ച്പൊളിച്ച് കെഎസ്ആര്‍ടിസി ബസിന്റെ കല്ല്യാണയാത്ര: ഡ്രൈവർക്കു൦ ബസിനുമെതിരെ നടപടി

എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കല്യാണ യാത്ര നടത്തിയ കെഎസ്ആര്‍ടിസി ബസിനെതിരെ നടപടി. പറക്കും തളിക സിനിമയെ അനുകരിച്ച് യാത്ര നടത്തിയ ബസാണ് വിവാദത്തിലായത്.

അടിമാലിയിൽ വിവാഹത്തിന് പോയതാണ് ബസ്. ബസ് ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ചാണ് യാത്ര നടത്തിയത്.കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയായിരുന്നു യാത്ര. ബസില്‍ കൊടി വീശി ഫുട്‌ബോള്‍ ആരാധകരുടെ ആഘോഷവും ഉണ്ടായിരുന്നു.

കോതമംഗലം ഡിപ്പോയിലേതാണ് ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്ല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

വിവാദമായ കല്ല്യാണ യാത്രയുടെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ ബസിനും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുത്തേക്കും. സാധാരണ ഗതിയില്‍ ഞായറാഴ്ച്ച ദിവസങ്ങളില്‍ ബസ് വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ ഒരു തരത്തിലും ബസിന്റെ ബോര്‍ഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.

Exit mobile version