എഴുത്തുകാരിക്ക് നേരെ അതിക്രമം; പ്രതിയായ സിവിക് ചന്ദ്രന്‍ അറസ്റ്റില്‍; ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി

കോഴിക്കോട്: ദളിത് വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരിയ്ക്ക് നേരെ നടത്തിയ ലൈംഗികാതിക്രമത്തില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ കീഴടങ്ങി. പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ യുവതിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിലാണ് പ്രതി വടകര ഡിവൈഎസ്പി ഓഫിസില്‍ എത്തി കീഴടങ്ങിയത്.

നേരത്തെ, സിവിക് ചന്ദ്രനു കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ചോദ്യം ചെയ്യലിനു വിധേയമാകണമെന്ന കോടതി നിര്‍ദേശം പാലിച്ചാണ് കീഴടങ്ങല്‍.

2022 ഏപ്രില്‍ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിയെ കടന്ന് പിടിച്ചെന്നാണ് കേസ്. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, വയോധികനായ സിവിക് ചന്ദ്രന് നേരെ ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്നാണ് കീഴ്‌ക്കോടതി നിരീക്ഷിച്ചത്. ഇക്കാര്യം ഹൈക്കോടതി റദ്ദാക്കി.

also read- ഇന്ത്യയുടെ മരുമകന്‍, ബ്രിട്ടന്റെ പ്രധാനമന്ത്രി! ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ; പാരമ്പര്യത്തെ മുറുകെ പിടിച്ച് ഋഷി സുനക്

ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷന്‍സ് കോടതിയുടെ അഭിപ്രായം. പരാതിക്കാരിയുടെ വസ്ത്രധാരണത്തേയും അതിക്രമത്തിന് കാരണമായതായി കോടതി ചൂണ്ടിക്കാട്ടിയത് ഏറെ വിവാദമായിരുന്നു.

Exit mobile version