‘എന്നെ അവര്‍ സലിം കെ ഉമ്മറാക്കി; ജനം ടിവി ആ കുട്ടികളോട് മാപ്പ് പറയണം’; വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ ആഞ്ഞടിച്ച് സലിം കുമാര്‍; ചര്‍ച്ചയ്‌ക്കെത്തിയത് കറുപ്പ് തൊപ്പിയണിഞ്ഞ്

ഞാന്‍ ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്.

കൊച്ചി: സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഖ്വയ്ദ ബന്ധമെന്ന് ആരോപിച്ച് വാര്‍ത്ത നല്‍കിയ ജനം ടിവിയ്‌ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. തന്നെ ചിലര്‍ സലിം കെ ഉമ്മറാക്കിയെന്നും ജനം ടിവി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞു.

ക്യാംപസില്‍ ഐഎസ് ഭീകരവാദികളോ എന്ന തലക്കെട്ടില്‍ ചര്‍ച്ച നടത്തിയ ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് സലിംകുമാറിന്റെ പ്രതികരണം. ജനം ടിവിയോട് പ്രതിഷേധിച്ച് കറുപ്പണിഞ്ഞ് തൊപ്പി വെച്ചായിരുന്നു സലിം കുമാര്‍ ചര്‍ച്ചയ്ക്കെത്തിയത്.

‘ഞാന്‍ ഇപ്പോ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. അപ്പോ വീട്ടില്‍ ഇടണ്ട ഡ്രസ് അല്ല ഇത്. ഞാന്‍ ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്. സംഭവം നടന്നപ്പോള്‍ കുറെ ഓണ്‍ ലൈന്‍ പത്രക്കാര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് നടന്ന സംഭവങ്ങളെ കുറിച്ച്, സത്യാവസ്ഥ പറഞ്ഞു കൊടുത്തു. അത് കുറെ ഓണ്‍ലൈനില്‍ വന്നപ്പോള്‍ അതില്‍ പല കമന്റുകള്‍ വന്നകൂട്ടത്തില്‍ ഒരാള്‍ കമന്റിട്ടിരുന്നത് സലിം കുമാര്‍ എന്നല്ല. സലിം കെ ഉമ്മര്‍ എന്നാണ്. പിന്നെ സലാം കുമാര്‍ എന്നും.’ ചിരിച്ചു കൊണ്ട് സലിം കുമാര്‍ പറയുന്നു.

‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി അത് പറയേണ്ടതാണെന്ന് തോന്നി. അത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി, എന്നെ ബിന്‍ ലാദനാക്കുമെന്നാണ് എന്റെ സംശയം. അപ്പോ എന്തായാലും ശരി ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ആ പിള്ളേര് എന്താണ് ചെയ്തതെന്ന് അറിയുന്ന ആ കോളേജിലില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എനിക്ക് ഈ സമൂഹത്തോട് വിളിച്ച് പറയണം. ഇതാണ് അവിടെ നടന്നതെന്ന്. എന്റെ ശബ്ദം കേള്‍ക്കുന്നത് കുറച്ചാളുകള്‍ മാത്രമായിരിക്കാം. എന്നാലും അവസാനം വരെ ആ കുട്ടികളൊടൊപ്പമായിരിക്കും’. സലിം കുമാര്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ നാളെ നിങ്ങളുടെ സിനിമയെ ഐഎസ് അനുകൂലിയുടെതെന്ന മട്ടില്‍ ചിലര്‍ അക്രമിക്കുകയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതാണ് കാലം എന്നായിരുന്നു സലിംകുമാറിന്റെ മറുപടി. ‘എന്നാലും സത്യമെന്നൊരു സംഭവമില്ലേ. നാളെ ഇതിന്റെ കുറെ കുരിശ് ചുമക്കേണ്ടി വരും. എന്നാലും ഒരു മനുഷ്യനായി ജീവിക്കുമ്പോള്‍ കുറച്ച് അന്തസ് വേണം. അതിന് വേണ്ടിയാണ്. ഇതിന്റെ പേരില്‍ എന്തനുഭവിക്കാനും ഞാന്‍ തയ്യാറാണ്’ എന്നും സലിം കുമാര്‍ വ്യക്തമാക്കി.

‘പത്ത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം എക്സ്‌ക്ലൂസിവ് വാര്‍ത്ത ആയി കൊടുക്കുക എങ്ങനെയാണ്. ഇത് വളരെ കഷ്ടമാണ്. യഥാര്‍ത്ഥത്തില്‍ ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണം. ആ കുട്ടികള്‍ നാളെ ഈ സമൂഹത്തെ നയിക്കേണ്ട ആളുകളാണ്’. സലിം കുമാര്‍ പറയുന്നതിങ്ങനെ.

Exit mobile version