1000 കോടി കളക്ഷന്‍ കിട്ടിയില്ലെങ്കിലും മനുഷ്യരെ അറിയുന്ന രണ്ടു പേര് മതി കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിര്‍ത്താന്‍; നന്മ പറഞ്ഞ് കുറിപ്പ്

കണ്ണൂര്‍: സോഷ്യല്‍മീഡിയയിലടക്കം ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വലിയ ചീത്തപ്പേരാണ്. ജീവനക്കാരുടെ മോശം പെരുമാറ്റവും സമരവുമെല്ലാം ജനങ്ങളെ ആനവണ്ടിക്ക് എതിരായ വികാരം ഉയരാന്‍ കാരണമാക്കിയിരുന്നു. എന്നാലിപ്പോഴിതാ കെഎസ്ആര്‍ടിസി ജീവനക്കാരുടെ നന്മ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മിഥിലാജ് എന്ന യാത്രക്കാരന്‍. പയ്യന്നൂരിലെ കെഎസ്ആര്‍ടിസി യൂണിയന്‍ പേജില്‍ പങ്കുവെച്ച ഈ കുറിപ്പ് വൈറലാവുകയാണ്. കണ്ണൂരില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചര്‍ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായ അനുഭവമാണ് മിഥിലാജ് പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ചെറു പുഞ്ചിരിയോടെ സര്‍ എന്നു വിളിച്ചാണ് അദ്ദേഹം കണ്ണൂരില്‍ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് എനിക്ക് ചെറുവത്തൂരിലേക്ക് 68 രൂപയുടെ ടിക്കറ്റ് മുറിച്ചു തന്നത്. ബസ്സില്‍ കയറുന്നതിനു മുന്നേ തന്നെ കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് എന്നു വിളിച്ചു അദ്ദേഹം ബസില്‍ ആളെ കയറ്റുന്നുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍മാരില്‍ ഒറ്റപ്പെട്ട സംഭവമാണ് അത്..

കഥ ഇനിയാണ് ആരംഭിക്കുന്നത്. ബസ് തളിപ്പറമ്പ കഴിഞ്ഞു കുറച്ചു ദൂരം കൂടി മുന്നിട്ടപ്പോള്‍ ആരോ മുന്നിലെ ഡോര്‍ സീറ്റിന്റെ ബാക്ക് സീറ്റിന്റെ അടുത്തു നിന്നു തല താഴോട്ട് പിടിച്ചു കൈ ചുരുട്ടി പിടിച്ചു ശക്തിയായി ബസിന്റെ വിന്‍ഡോ മുകളിലായി ശക്തിയില്‍ അടിക്കുന്നത് കണ്ടു. ഏകദേശം അമ്പതിനു മുകളില്‍ പ്രായം വരുന്ന(പടന്നകടപ്പുറം സ്വദേശി) ഒരു മനുഷ്യന്‍. യാത്രക്കാര്‍ ചുറ്റും കൂടി. അയാളുടെ വായില്‍ നിന്ന് നുരയും രക്തവും വരുന്നുണ്ടായിരുന്നു.

യാത്രക്കാര്‍ പരിഭ്രാന്തരായി. പക്ഷെ സിനിമകളില്‍ മാത്രം അല്ലെങ്കില്‍ കേട്ടു മാത്രം പരിചയമുള്ള ആ സീന്‍ ഇനിയാണ് ആരംഭിക്കുന്നത്. ആ കണ്ടക്റ്റര്‍ ചേട്ടന്‍ ഡ്രൈവറുടെ അടുത്തേക്ക് ഓടി പോയി വിവരം പറഞ്ഞു. പിന്നീട് കണ്ടതു ആനവണ്ടി എന്നു പറഞ്ഞു പുച്ഛിച്ച പലര്‍ക്കുമുള്ള ചെവിട് നോക്കിയുള്ള അടി ആയിരുന്നു. ഓരോ ഗിയറും മാറി മാറി ആക്‌സിലേറ്ററില്‍ നിന്നു കാല്‍ മാറ്റാതെ വെറും 7 മിനുട്ട് കൊണ്ടു പരിയാരം മെഡിക്കല്‍ കോളേജിന്റെ കവാടത്തിലേക്ക്.

റോഡിലെ വേഗതയില്‍ പല വണ്ടിക്കാരും ആ ഡ്രൈവറെ തെറി വിളിച്ചിട്ട് പോലും ലക്ഷ്യ ബോധവും ജോലിയോടുള്ള ഉത്തരവാദിത്വവും കൊണ്ടു അയാള്‍ അത് കാര്യമാക്കിയില്ല. അവിടെ വന്ന രോഗികളും നാട്ടുകാരും നോക്കി നില്‍ക്കെ തന്റെ ഡ്രൈവിങ് മികവ് കൊണ്ടു ഒരു കയറ്റമുണ്ട് മെയിന്‍ എന്‍ട്രന്‍സിലേക്ക്.

also read- ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഒളിവില്‍; യാത്രക്കാരനെന്ന് പറഞ്ഞ് വ്യാജ പേരില്‍ ചികിത്സ തേടി; ബസ് ഉടമകള്‍ കൊണ്ടുപോയെന്ന് അധികൃതര്‍

എല്ല യാത്രക്കാരുടെയും ഭീതി നിറഞ്ഞ ആ 7മിനുട്ട്. അപസ്മാര ചുഴലിയില്‍ പിടയുന്ന ആ ജീവനും കൂടെയുള്ള യാത്രക്കാരെയും സുരക്ഷിതമായി തീരത്തെത്തിച്ചിട്ടു ക്‌ളൈമാക്‌സില്‍ ആ രണ്ടു പേരുടെയും മുഖത്തു വിടര്‍ന്ന ഒരു ചിരിയുണ്ട്… യ മോനെ.

അങ്ങനെ അദ്ദേഹത്തെ ഹോസ്പിറ്റലില്‍ ആക്കി തിരിച്ചു ആ ബസില്‍ കയറി ഇരുന്ന ഓരോ യാത്രക്കാരനും ഉള്ളിന്റെയുള്ളില്‍ ആനവണ്ടി ജീവനക്കാരോടുള്ള ഒരു ശതമാനം പരിഹാസമെങ്കിലും സ്‌നേഹം കൊണ്ടും പരിചരണം കൊണ്ടും ആ രണ്ടു പേര്‍ മാറ്റി എഴുതിയിട്ടുണ്ടാകും. തിരിച്ചു ചെറുവത്തൂരില്‍ എത്തുന്നതിനു മുന്നേ മൊബൈലില്‍ എഫ്ബി വീഡിയോസ് നോക്കുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആ മോശപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിഡിയോ കണ്ടു ഞാന്‍ ഒന്ന് ചിരിച്ചു പോയി.

അവസാനം ഇറങ്ങുന്നതിനു മുന്നേ ഞാന്‍ കണ്ടക്റ്ററുടെ പേര് ചോദിച്ചു നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു എന്റെ പേര്‍ ശിനോദ് കാങ്കോല്‍. ഡ്രൈവര്‍ സക്കീര്‍ തളിപ്പറമ്പ്. 1000 കോടി കളക്ഷന്‍ കിട്ടിയില്ലെങ്കിലും മനുഷ്യരെ അറിയുന്ന ജോലിയുടെ മഹത്വം അറിയുന്ന ഒരു രണ്ടു പേര് മതി. ഇന്നും ആ കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിര്‍ത്താന്‍.

Exit mobile version