കോടിയേരിയുടെ ഭൗതിക ശരീരം കണ്ണൂരിലെത്തിച്ചു; തലശേരിയിലേക്ക് വിലാപ യാത്ര; രാത്രി പത്ത് വരെ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ
കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂരിലെത്തിച്ചത്. ഇവിടെ നിന്ന് വിലാപ യാതയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കാനാണ് തീരുമാനം.

കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കണ്ണൂരിലെത്തിയിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ രാവിലെയോടെ എത്തും. തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും.

also read- ഒരു കിലോമീറ്റര്‍ അകലം മാത്രം വീടുകള്‍ തമ്മില്‍; രാഷ്ട്രീയ ഗുരുവിന്റെ മകളെ ഭാര്യയാക്കിയ ശിഷ്യന്‍; കോടിയേരി-വിനോദിനിയുടേത് അന്നത്തെ അറേഞ്ച്ഡ് പ്രണയ കഥ

തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാര ചടങ്ങുകള്‍.

Exit mobile version