അന്ന് സസ്‌പെന്‍ഷന്‍, ഇന്ന് ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിന് നടപടി നേരിട്ട ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നടപടി നേരിട്ട ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി സന്തോഷ് അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് മേയറും ഭക്ഷണം കഴിച്ചത്.

കാര്യവട്ടത്തെ ട്വന്റി 20 മത്സരശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വൃത്തിയാക്കുന്നതിനിടെയായിരുന്നു മേയറുടെ സ്‌നേഹവും. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഫോട്ടോയുമെടുക്കുകയും ചെയ്തു.

1,174 കിലോ പ്ലാസ്റ്റിക് കുപ്പികളും 538 കിലോ പേപ്പറും 328 കിലോ പ്ലാസ്റ്റിക്കും 291 കിലോ ഭക്ഷണാവശിഷ്ടങ്ങളുമാണ് മത്സര ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. ഇതിനായി പ്രയത്‌നിച്ച നഗരസഭാ ജീവനക്കാരേയും ഹരിതകര്‍മ സേനാ അംഗങ്ങളേയും മേയര്‍ അഭിനന്ദിക്കുകയും ചെയ്തു.

ജോലി പൂര്‍ത്തിയാക്കിയ ശേഷം ഓണാഘോഷത്തിന് എത്തിയ തൊഴിലാളികളെ വീണ്ടും ശുചീകരണത്തിനായി നിയോഗിച്ചപ്പോഴാണ് ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളി ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

ഇതിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മേയര്‍ നടപടിയെടുത്തിരുന്നു. പിന്നീട് സിഐടിയു, പ്രതിഷേധവുമായെത്തിയതോടെ സിപിഎം മേയറെ കൊണ്ട് ഈ നടപടി തിരുത്തിക്കുകയായിരുന്നു. 7 തൊഴിലാളികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. നടപടി തുടര്‍ന്ന് മേയര്‍ പിന്‍വലിച്ചിരുന്നു.

Exit mobile version